മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്ന് സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി.
ഗോവയിൽ നിന്ന് വിമാനമാർഗമാണ് എംഎൽഎമാര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മുംബൈയില്‍ എത്തിയത്. മുംബൈയിലെ താജ് പ്രസിഡണ്ട് ഹോട്ടലിലേക്കാണ് എംഎൽഎമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം.
അതിനിടെ, വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്‌തതിനാലാണ് നടപടിയെന്ന് ഷിൻഡെക്കെഴുതിയ കത്തിൽ ഉദ്ദവ് താക്കറെ അറിയിച്ചു.
Read Also: പിസി ജോർജിന് എതിരെ കേസെടുത്തത് ഇരട്ടത്താപ്പ്; കെ സുരേന്ദ്രൻ