എറണാകുളം: കൊച്ചിയിൽ നടന്ന മതവിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ വിദ്വോഷ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്.
രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പിസി ജോർജിന്റെ ആവശ്യം. കേസിൽ അറസ്‌റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പിസി ജോർജിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം, മതവിദ്വോഷ പ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജിയിൽ തർക്ക ഹരജിയും ഇന്നലെ സമർപ്പിച്ചിരുന്നു.
ജാമ്യവ്യവസ്‌ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് കേസെന്നും പിസി ജോർജ് ഹരജിയിൽ പറയുന്നു. അതേസമയം, പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നാണ് പിസിയുടെ നിലപാട്. കേസ് ബലപ്പെടുത്തുവാൻ വേണ്ടി പോലീസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ എന്നും പിസി ജോർജ് ആരോപിക്കുന്നു.
Most Read: അടച്ചുപൂട്ടേണ്ടി വരുമോ? കെഎസ്ആർടിസി ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും