തിരുവനന്തപുരം: വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിപണി വിലയേക്കാൾ അധിക തുക ഈടാക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളുടെ നടപടി തടയണമെന്നാണ് ആവശ്യം.
എണ്ണ കമ്പനികൾ കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതും അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് കെഎസ്ആർടിസി ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിപണി വിലയേക്കാൾ 20ലധികം രൂപ അധികം നൽകിയാണ് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ആർടിസി ഡീസൽ വാങ്ങുന്നത്.
ഇതിലൂടെ പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്‌ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ഹരജിയിൽ പറയുന്നത്. അതേസമയം കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വിപണി വിലക്കാണ് ഡീസൽ നൽകുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Most Read: 42 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്