ശ്രീനഗർ: പിഡിപിയുടെ യുവജനവിഭാഗം അധ്യക്ഷൻ വഹീദ് പരായെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. തീവ്രവാദ ബന്ധം ആരോപിച്ചാണ് മെഹ്ബൂബ മുഫ്‌തിയുടെ അടുത്ത അനുയായിയായ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ഹിസ്‌ബുൾ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു ഉൾപ്പെടുന്ന തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ബുധനാഴ്‌ച ഡെൽഹിയിൽ വെച്ചാണ് എൻഐഎ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
ഹിസ്ബുൾ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്‌തുവെന്നും തീവ്രവാദ കേസിൽ പങ്കാളിത്തമുണ്ടെന്നും ആരോപിച്ചാണ് വഹീദിനെ അറസ്‌റ്റ് ചെയ്‌തതെന്ന് എൻഐഎ അറിയിച്ചു. ഇയാളെ ഇപ്പോൾ എൻഐഎ ആസ്‌ഥാനത്ത് ചോദ്യം ചെയ്‌തുവരികയാണ്.
രണ്ട് ഹിസ്ബുൾ തീവ്രവാദികളെ സ്വന്തം വാഹനത്തിൽ കടത്തിയ കേസിൽ മുൻ ഡിഎസ്‌പി അറസ്‌റ്റിലായതുമായി ബന്ധപ്പെട്ടാണ് വഹീദിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റു പ്രതികളായ നവീദ് ബാബു, ദേവീന്ദർ സിംഗ് തുടങ്ങിയവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് വഹീദിനെതിരായ കേസ്.
തെക്കൻ കശ്‍മീരിൽ പിഡിപിക്ക് വലിയ തോതിൽ സ്വാധീനം ചെലുത്താൻ സഹായിച്ചവരിൽ പ്രധാനിയാണ് വഹീദ് പരാ. വരാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിലേക്ക് ഇദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കയും ചെയ്‌തിരുന്നു.
അതേസമയം, വഹീദിന് തീവ്രവാദ ബന്ധമില്ലെന്നും കള്ള കേസാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും ആരോപിച്ച് മെഹ്ബൂബ മുഫ്‌തി രംഗത്തെത്തി. പിഡിപിയേയും കശ്‌മീരിലെ മറ്റു രാഷ്‌ട്രീയ പാർട്ടികളേയും ബ്ളാക്മെയിൽ ചെയ്യാനാണ് ഇത്തരമൊരു കേസെന്നും അവർ ആരോപിച്ചു.
Read also: ധൈര്യമുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്‍ജി