ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ, പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ.
2019ല്‍ ഇന്ത്യയിലെ ചില ഉന്നതരുടെ വിവരങ്ങള്‍ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെ സിറ്റിസണ്‍ ലാബ് അറിയിച്ചതിന് പിന്നാലെ ബന്ധപ്പെട്ടവരെ അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നുവെന്ന് ഐടി സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ ശശി തരൂര്‍ പറയുന്നു. ഫോണ്‍ ചോര്‍ത്തലിന് ഇരയാക്കപ്പെട്ടവരുടെ പ്രതിനിധികളെയും ഐടി, ആഭ്യന്തര മന്ത്രാലയം എന്നിവരെയും ഐടി സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി വിളിപ്പിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.
രാജ്യ സുരക്ഷക്ക് വേണ്ടി പോലും ഇത്തരത്തിലൊരു മാല്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് അക്കാര്യങ്ങള്‍ എവിടെയും എത്താതെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന പശ്‌ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാല്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ തങ്ങള്‍ സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരാണോ അതോ ഏതെങ്കിലും വിദേശ സര്‍ക്കാരുകളാണോ ഇന്ത്യയില്‍ ഈ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതെന്നാണ് പ്രധാന ചോദ്യമെന്നും ശശി തരൂര്‍ പറഞ്ഞു.
Most Read: പാലായിലെ തോൽവി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്