പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച് ഓരോ ക്‌ളസ്‌റ്ററുകൾക്കും ലീഡറെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചു.
നഗരസഭയിലെ 10 വാർഡുകളാണ് ഒരു ക്‌ളസ്‌റ്ററിൽ ഉൾപ്പെടുന്നത്. ഓരോ വാർഡിലെയും സന്നദ്ധ പ്രവർത്തകർ വീടുകളിൽ സഹായമെത്തിക്കും. ഭക്ഷ്യ സാധനങ്ങൾ, മരുന്നുകൾ, മറ്റ് മെഡിക്കൽ ആവശ്യങ്ങൾ എന്നിവ അത്യാവശ്യക്കാർക്ക് എത്തിക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജില്ലക്ക് പുറത്ത് നിന്ന് എത്തിക്കേണ്ട മരുന്നുകൾക്ക് ഫയർ ഫോഴ്‌സ് സൗകര്യമൊരുക്കും. കോവിഡ് സ്‌ഥിരീകരിക്കാത്ത രോഗികൾക്ക് താലൂക്ക് ആശുപത്രിയിൽ ചികിൽസാ സൗകര്യം തുടരുന്നുണ്ട്. ടെലി കൺസൾട്ടേഷൻ സൗകര്യവും ഇവിടെ ലഭ്യമാണ്. ആശുപത്രിയിൽ ഓക്‌സിജൻ സ്‌റ്റോക്ക് പര്യാപ്‌തമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമില്ലാത്ത രോഗികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഈശ്വരമംഗലം സിവിൽ സർവീസ് അക്കാദമിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമും നഗരസഭയിൽ തുറന്നു. പോലീസ് പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.
Also Read: യാത്രാപാസ് ലഭിക്കുന്നത് ആർക്കെല്ലാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ