പുതുച്ചേരി: കിരൺ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി നാരായണസാമി. നടപടി ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതുച്ചേരിയുടെ വളർച്ച തടസപ്പെടുത്തിയ ബേദിക്കെതിരായ കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അവരെ തൽസ്‌ഥാനത്തുനിന്ന് നീക്കം ചെയ്‌തതെന്നും നാരായണസാമി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ പെരുമാറ്റത്തിലൂടെ ഭരണകൂടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയും തിഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവഗണിക്കുകയും ചെയ്‌തുപോന്ന കിരൺ ബേദി നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വെച്ച കിരൺ ബേദിക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ പോരാടുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവർക്കെതിരെ നിരവധി പ്രക്ഷോഭങ്ങളും പ്രചാരണ പരിപാടികളും തങ്ങൾ സംഘടിപ്പിച്ചിരുന്നു എന്നും പറഞ്ഞു.
കേന്ദ്രഭരണ പ്രദേശത്തെ ക്ഷേമപദ്ധതികൾ ബേദി തടഞ്ഞതായി മുഖ്യമന്ത്രി ആരോപിച്ചു. ‘ഞങ്ങളുടെ സമ്മർദത്തെ തുടർന്ന് ഇന്ത്യാ ഗവൺമെന്റ് ബേദിയെ സ്‌ഥാനത്തുനിന്നും നീക്കം ചെയ്‌തു. ഇത് പുതുച്ചേരിയിലെ ജനങ്ങളുടെ വലിയ വിജയമാണ്. ബേദി ജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ തടഞ്ഞു. ഒടുവിൽ പുതുച്ചേരിയിലെ ജനങ്ങളുടെ അവകാശങ്ങൾ ഇന്ന് സംരക്ഷിട്ടിരിക്കുന്നു. ഇനി പുതുച്ചേരി ബിജെപിയെ ഒരു പാഠം പഠിപ്പിക്കും,’ മുഖ്യമന്ത്രി വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച രാത്രി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവിലാണ് കിരൺ ബേദിയെ ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയതായി അറിയിച്ചത്. പുതിയ നിയമനം നടത്തുന്നത് വരെ തെലങ്കാന ഗവർണർ പുതുച്ചേരിയുടെ ചുമതല കൂടി വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം പടക്കങ്ങൾ പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും കിരൺ ബേദിയുടെ സ്‌ഥാനമാറ്റം ആഘോഷമാക്കുകയാണ് പുതുച്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ.
Read Also: അറസ്‌റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്