മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹരജിയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും.
വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്‌ച സമയം വേണമെന്നും, അതുവരെ പോലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
നികിതക്ക് സംരക്ഷണം നൽകരുതെന്ന് ഡെൽഹി പോലീസ് ഇന്നലെ ഹരജി പരിഗണിക്കവേ കോടതിയിൽ വാദിച്ചിരുന്നു. ക്രിമിനൽ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയിൽ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷക്ക് നിയമസാധുത ഇല്ലെന്നായിരുന്നു വാദം. എന്നാൽ ഇത് കോടതി തള്ളിയിരുന്നു.
ഇരുവിഭാഗത്തെയും കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിദേശ സെലിബ്രിറ്റികൾക്ക് കാർഷിക നിയമങ്ങൾക്കെതിരെ ക്യാംപയിൻ നടത്താൻ നികിത സൗകര്യമൊരുക്കി എന്നതാണ് പോലീസ് ആരോപണം.
അതേസമയം കേസിൽ ഡെൽഹി പോലീസ് വാറന്റ് പുറപ്പെടുവിച്ച ആക്‌ടിവിസ്‌റ്റ് ശാന്തനു മുളുകിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇന്നലെ മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.
Also Read: രാജ്‌ദീപ് സർദേശായിക്ക് എതിരെ കേസെടുത്തിട്ടില്ല; സുപ്രീം കോടതിയുടെ വിശദീകരണം