കഞ്ചിക്കോട്ടെ പെപ്‌സി കമ്പനി അടച്ച് പൂട്ടും; നോട്ടീസ് നല്‍കി

By News Desk, Malabar News
pepsi company kanchikkod closes
Representational Image
Ajwa Travels

പാലക്കാട്: കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെപ്‌സി ഉല്‍പാദന കമ്പനി അടച്ചു പൂട്ടുന്നു. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പൂട്ടുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്‌സി ഉല്‍പാദകരായ വരുണ്‍ ബിവറേജസ് നോട്ടീസ് നല്‍കി. അടച്ചു പൂട്ടലിന്റെ കാരണം വ്യക്തമല്ല.

നോട്ടീസ് നല്‍കിയത് മുതല്‍ 90-ാം ദിവസം അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജീവനക്കാര്‍ക്ക് കുടിശ്ശിക, നഷ്‌ടപരിഹാരം എന്നിവ നല്‍കുമെന്നും കമ്പനി അറിയിച്ചു. സ്ഥിരം ജീവനക്കാരായ 112 പേര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് മാത്രമേ കമ്പനി നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ളു.

കമ്പനി അടച്ചുപൂട്ടുന്നതോടെ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകും. ഇതില്‍ കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. 2000 ത്തിലാണ് പെപ്‌സി കമ്പനി കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മുഴുവന്‍ പെപ്‌സി യൂണിറ്റുകളും വരുണ്‍ ബിവറേജസ് എന്ന കമ്പനി ഏറ്റെടുത്തു. ഇതേ വര്‍ഷം ജൂണിലാണ് കഞ്ചിക്കോട് യൂണിറ്റ് വരുണ്‍ ബിവറേജസിന് കൈമാറിയത്.

താല്‍ക്കാലിക ജീവനക്കാര്‍ വേതനം പുതുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്‌തതോടെ മാര്‍ച്ച് 22 ന് കമ്പനി ലോക്ക് ഔട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടാന്‍ തീരുമാനം എടുക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നത്തിന് പുറമേ വേനല്‍കാലത്ത് മൂന്ന് മാസം കമ്പനിക്ക് പ്രവര്‍ത്തന അനുമതി ഉണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കുപ്പി വെള്ളത്തിന്റെ വില കുറച്ചതും അടച്ചുപൂട്ടലിലേക്ക് നയിച്ചു എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE