കണ്ണൂർ: പേരാവൂര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി എ പ്രിയനെ മാറ്റി. ഞായറാഴ്‌ച ചേര്‍ന്ന നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം. പകരം പി പ്രഹ്‌ളാദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആരോപണത്തിന്റെ അടിസ്‌ഥാനത്തിലല്ല മാറ്റമെന്ന് സിപിഎം വിശദീകരിച്ചു. ചിട്ടി തട്ടിപ്പ് നടന്ന സമയത്തെ ഭരണസമിതി പ്രസിഡണ്ട് ആയിരുന്നു പ്രിയന്‍.
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി 2017ലാണ് 876 പേരില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂര്‍ത്തിയായിട്ടും 315 പേര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കിയില്ല. ആകെ ഒരു കോടി എണ്‍പത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പോലീസിന് ലഭിച്ച പരാതി.
പല തവണ പോലീസിന്റെ മധ്യസ്‌ഥതയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്‌ച നൂറിലേറെ നിക്ഷേപകര്‍ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തിയിരുന്നു. സ്വന്തം വീട് വിറ്റ് പണം തിരികെ നല്‍കാമെന്ന് സൊസൈറ്റി സെക്രട്ടറി പിവി ഹരിദാസ് എഴുതി നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
Read Also: ജലനിരപ്പ് നിയന്ത്രണ വിധേയം; ഡാമുകൾ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി