തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അതൃപ്‌തി തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ്. വെള്ളിയാഴ്‌ച ഡെൽഹിയിലെത്താൻ ചെന്നിത്തലയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു എന്ന തരത്തിലുള്ള പ്രസ്‌താവന ഇന്നും ചെന്നിത്തല നടത്തിയിരുന്നു. കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ ചുമതല ഏൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രസ്‌തുത പ്രസ്‌താവന. കെ സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ അതിനെതിരെ താൻ പ്രതികരിച്ചു. എന്നാൽ, തന്നെ ബിജെപിക്കാരനായി ചിത്രീകരിച്ചപ്പോള്‍ ചില കോണ്‍ഗ്രസുകാരും അതിനൊപ്പം നിന്നു എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
“കെ സുധാകരനെതിരെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ വേദന തോന്നി. അപ്പോഴാണ് പ്രസ്‌താവന കൊടുക്കണമെന്ന് തോന്നിയത്. കാരണം, തന്നെക്കുറിച്ച് പറഞ്ഞപ്പോള്‍ ആരും പ്രസ്‌താവന ഇറക്കാത്ത വേദന അന്ന് മനസിലാക്കിയിരുന്നു. ഓര്‍മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായ തനിക്കെതിരെ എതിരാളികള്‍ പറഞ്ഞപ്പോള്‍ പല സ്‌നേഹിതരും എതിരാളികളെ അനുകൂലിച്ച് സമൂഹ മാദ്ധ്യമത്തില്‍ പോസ്‌റ്റിട്ടു. ആ മനോവികാരം കണ്ടാണ് കെ സുധാകരനുവേണ്ടി ഞാന്‍ പോസ്‌റ്റിട്ടത്. അതായിരിക്കണം പാര്‍ട്ടിയുടെ വികാരം. കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവാണ്. അദ്ദേഹത്തിനെതിരെ അമ്പെയ്‌താൽ നമുക്കെല്ലാവര്‍ക്കും കൊള്ളുമെന്ന തോന്നല്‍ വേണം. അല്ലാതെ അദ്ദേഹത്തിനല്ലേ കൊണ്ടത് എന്നു ചിന്തിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന് ഓർക്കണം”- എന്നിങ്ങനെയായിരുന്നു ചെന്നിത്തലയുടെ പ്രസ്‌താവന.
ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്‍മാരാണെന്ന് കരുതരുതെന്നും മുന്‍പില്‍ വന്നു പുകഴ്‌ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാകില്ല എന്നുള്ള അനുഭവ പാഠമാണ് തനിക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ആ പാഠം സുധാകരനും ഉണ്ടാകട്ടെയെന്ന ചെന്നിത്തലയുടെ വാക്കുകള്‍ കയ്യടികളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചത്.
ഇതിന് പിന്നാലെയാണ് അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നത്. ചെന്നിത്തല കേന്ദ്ര നേതൃത്വത്തിലേക്ക് മാറുമെന്ന് ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ അദ്ദേഹം തന്നെ ഇത് നിഷേധിക്കുകയാണ് ചെയ്‌തത്.