കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. കെജെ പ്രിൻസാണ് ഹരജി നൽകിയത്.
ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്‌ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും ഹരജിയിൽ പറയുന്നു.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുള്ള സത്യപ്രതിജ്‌ഞക്ക് എതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട് ജോർജ്ജ് സെബാസ്‌റ്റ്യൻ എന്നിവര്‍ നൽകിയ പരാതികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള തിരുവനന്തപുരത്ത് 500ലേറ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്‌ഞ നിയമ ലംഘനമാണെന്ന് പരാതിക്കാർ പറയുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്‌ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യമുണ്ട്.
Read also: ആരോഗ്യമന്ത്രി ആര്? ഉത്തരം തേടി ഇടതു സർക്കാർ; സിപിഎമ്മിന്റെ നിർണായക യോഗം ഇന്ന്