ഇടുക്കി: പെട്ടിമുടി ദുരന്തബാധിതർക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് ഫെബ്രുവരി 14 ഞായറാഴ്‌ച നടക്കും. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിക്കും. രാവിലെ മൂന്നാര്‍ കെടിഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍ മന്ത്രി ടിപി രാമകൃഷ്‌ണൻ എന്നിവരും പങ്കെടുക്കും.
കുറ്റിയാർവാലിയിലെ 50 സെന്റ് സർക്കാർ ഭൂമിയിലാണ് ദുരന്തബാധിതർക്ക് വീടൊരുങ്ങിയത്. കണ്ണൻ ദേവൻ പ്‌ളാന്റേഷൻ കമ്പനിയാണ് നിർമാണം പൂർത്തിയാക്കിയത്. വീട് പൂർണമായും നഷ്‌ടപ്പെട്ട ശരണ്യ-അന്നലക്ഷ്‌മി, സരസ്വതി, സീതാലക്ഷ്‌മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിർമിച്ച് നല്‍കുന്നത്.
2020 നവംബർ 1നാണ് വീടുകളുടെ നിർമാണം ആരംഭിച്ചത്. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി നൂറുദിവസങ്ങൾക്കകം തന്നെ 8 വീടുകളുടെയും പണി പൂർത്തിയാക്കാൻ കഴിഞ്ഞു. ദുരന്തം നടന്ന് ആറുമാസം പിന്നിടുന്ന വേളയിൽ തന്നെ ദുരന്തബാധിതരുടെ പുനരധിവാസം സാധ്യമാക്കാനായത് സംസ്‌ഥാന സർക്കാരിന് നേട്ടമായി.
Also Read: ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു