തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരം നീട്ടിവെച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് തീരുമാനം. തുടർ തീരുമാനങ്ങൾ ചർച്ചക്ക് ശേഷമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ചൊവ്വാഴ്‌ച ഏഴ് മണിക്കാണ് പിജി ഡോക്‌ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുക.
അതേസമയം ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത് തടയുന്നതിനായി കെജിഎംഒഎ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണമെന്നും അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പോലീസ് എയ്‌ഡ് പോസ്‌റ്റ് സ്‌ഥാപിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
ആശുപത്രിയിൽ സുരക്ഷാ ക്യാമറ അടക്കം സജ്‌ജീകരണം ഒരുക്കണമെന്നും , എല്ലാ ആക്രമണ കേസുകളും ഹോസ്‌പിറ്റൽ പ്രൊട്ടക്ഷൻ ആക്‌ട് 2012ന് കീഴിൽ ഉൾപ്പെടുത്തണമെന്നും കെജിഎംഒഎ അറിയിച്ചു. കൂടാതെ ഡോക്‌ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ് വിദഗ്‌ധ സമിതി പരിശോധിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Also Read: ബീച്ചുകൾ നാളെ മുതൽ; മാളുകൾ ബുധനാഴ്‌ച; ഓണക്കാല ഉണർവിൽ സംസ്‌ഥാനം