തിരുവനന്തപുരം: ഓണക്കാലം വരവേൽക്കാൻ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനം ഒരുക്കങ്ങൾ തുടങ്ങുന്നു. ഞായറാഴ്‌ച ലോക്ക്‌ഡൗൺ താൽകാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകൾ നാളെ മുതലും മാളുകൾ ബുധനാഴ്‌ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ തടസമില്ലെന്ന് സർക്കാർ അറിയിച്ചു.
ഓണത്തിന് മുൻപ് ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഉണ്ടാകില്ല. തിങ്കളാഴ്‌ച മുതൽ കടകൾ തുറന്നാൽ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ കടകൾക്ക് പ്രവർത്തിക്കാം. കടകളിൽ പ്രവേശിക്കാൻ നിബന്ധനകൾ ഉണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിർദ്ദേശം ഉള്ളതിനാൽ വ്യാപാരമേഖലക്ക് കൂടുതൽ ഉണർവ് ലഭിക്കും.
എസി ഇല്ലാത്ത റെസ്‌റ്റോറന്റുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി വൈകാതെ തന്നെ നൽകുമെന്നാണ് സൂചന. മാളുകളിൽ സാമൂഹിക അകലം പാലിച്ച് ബുധനാഴ്‌ച മുതൽ ജനങ്ങൾക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്‌ച മുതൽ പൂർണമായും തുറക്കുകയാണ്. വാക്‌സിൻ എടുത്തവർക്ക് ഹോട്ടലുകളിൽ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് കുടുംബമായി എത്താമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ലോക്ക്‌ഡൗൺ മൂലം 33,000 കോടിയുടെ സാമ്പത്തിക നഷ്‌ടമാണ് ടൂറിസം മേഖലക്ക് ഉണ്ടാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബീച്ചുകൾ ഉൾപ്പടെ തുറക്കുന്നത് ഓണക്കാലത്ത് സംസ്‌ഥാനത്തിന് പുതിയ ഉണർവ് നൽകും. ആഭ്യന്തര ടൂറിസം പ്രോൽസാഹിപ്പിക്കാനുള്ള പുതിയ പദ്ധതികൾ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഓണത്തിന് മുൻപായി 2 മാസത്തെ ക്ഷേമ പെൻഷൻ; സംസ്‌ഥാനത്ത് വിതരണം ആരംഭിച്ചു