തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തു തുടങ്ങി. 3,200 രൂപ വീതമാണ് പെൻഷൻകാർക്ക് ലഭിക്കുക. ഓണത്തിന് മുൻപായി സംസ്‌ഥാനത്ത് പെൻഷൻ വാങ്ങുന്ന എല്ലാവർക്കും പണം എത്തിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.
കോവിഡ് വ്യാപനം സംസ്‌ഥാനത്ത് എല്ലാ മേഖലകളിലെയും ആളുകളെ വളരെയധികം ബാധിച്ചിട്ടുണ്ട്. എന്നാൽ ദരിദ്ര വിഭാഗത്തിൽ പെടുന്ന ജനവിഭാഗത്തെയാണ് മഹാമാരി സാമ്പത്തികമായി ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ സാഹചര്യത്തിൽ വരുന്ന ഓണക്കാലത്ത് ഇത്തരത്തിലുള്ള ആളുകളുടെ കയ്യിൽ പണം എത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
ഓഗസ്‌റ്റ് 10ആം തീയതിക്ക് മുൻപായി പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി 1,481.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ 48,52,098 പേരാണ് സാമൂഹ്യ പെൻഷൻ ഗുണഭോക്‌താക്കളായി ഉള്ളത്. ഇതിൽ 24.85 ലക്ഷം ആളുകൾക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്ക് വഴി വീടുകളിലും പെൻഷൻ തുക ലഭിക്കും.
Read also : ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; നൂറുകണക്കിന് വീടുകൾ ചാരമായി; ജനങ്ങളെ ഒഴിപ്പിച്ചു