ജയ്‌പൂർ: ഡെൽഹിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ ബന്ധുക്കളെ തിരിച്ചറിയുന്ന ചിത്രങ്ങൾ പങ്കുവെച്ചതിന് രാഹുൽ ഗാന്ധിക്കും ട്വിറ്ററിനുമെതിരെ ബിജെപി നേതാവ് പരാതി നൽകി. ബിജെപി നേതാവ് ജിതേന്ദ്ര ഗോത്വാൾ ആണ് ജയ്‌പൂരിലെ ബാനി പാർക്കിലെ സെഷൻസ് കോടതിയിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ വ്യക്‌തിത്വം രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വെളിപ്പെടുത്തി എന്നാണ് പരാതിക്കാരന്റെ ആരോപണം. നേരത്തെ ഡെൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം ഇവരെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ ഇദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇരയുടെ വ്യക്‌തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് നൽകി. കൂടാതെ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ചിത്രം നീക്കം ചെയ്‌തിരുന്നു.
നിരവധി പേരാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്. പരാതികൾ ഉയർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ താൽകാലികമായി മരവിപ്പിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഒൻപത് വയസുകാരിയായ പെൺകുട്ടിക്ക് നീതി നൽകുന്നതിന് പകരം മോദി സർക്കാരും ബിജെപിയും ട്വിറ്ററിനെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ നിയമവിരുദ്ധമായി പിന്തുടരുകയാണെന്ന് കോൺഗ്രസ് വക്‌താവ് രൺദീപ് സുർജെവാല ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: തിരഞ്ഞെടുപ്പ് വീഴ്‌ച; ഒമ്പത് രാഷ്‌ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി