തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല്‍ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച സിബിഐ ചെന്നെത്തുക മുഖ്യമന്ത്രിയിലാണ്. ഈ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും തദേശവകുപ്പ് മന്ത്രിയെയും സിബിഐ ചോദ്യം ചെയ്യുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. അഴിമതിയെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ 20 കോടിരൂപ റെഡ്ക്രസന്‍ഡ് വഴി കൈപ്പറ്റിയ യൂണിടാക് ബിൽഡേർസ് ഉടമ സന്തോഷ് ഈപ്പന്റെ ഓഫിസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി. അനില്‍ അക്കര എംഎല്‍എ അടക്കം ഒട്ടേറെ പേരുടെ പരാതി സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സിബിഐ കേസെടുക്കുന്നതും അന്വേഷണം ആരംഭിച്ചിരിക്കുന്നതും.
ഈപ്പന്‍ ഒന്നാം പ്രതിയായ കേസില്‍ വിദേശസഹായ നിയന്ത്രണ ചട്ട ലംഘനത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് പരിശോധന ആരംഭിക്കാന്‍ ഇരിക്കുന്നതിന് ഇടയിലാണ് സിബിഐ അന്വേഷണം വരുന്നത്. അതും അപ്രതീക്ഷിതമായും അതിവേഗതയിലും. സിബിഐയുടെ കടന്നു വരവിലെ രാഷ്‌ട്രീയം എന്തായാലും ഇടതുപക്ഷത്തിനും സര്‍ക്കാരിനും ഇതിനെ നേരിടല്‍ വലിയ വെല്ലുവിളി ഉയര്‍ത്തും.
Most Read: സംഘപരിവാര്‍ എതിർത്ത “മീശ” നോവൽ ജെസിബി പുരസ്‌കാര പട്ടികയില്‍