തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഇടപെട്ട് പട്ടികജാതി കമ്മീഷന്‍. പരസ്യ വിചാരണയ്‌ക്ക് വിധേയനായ ജയചന്ദ്രന്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കിയിരുന്നു. ഈ പരാതിയിൻമേല്‍ അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട് നല്‍കണമെന്ന് കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തോന്നയ്‌ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ളാസുകാരി മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത പരസ്യവിചാരണ ചെയ്‌തത്. പോലീസ് വാഹനത്തിന് ഉള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്‌ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്നായിരുന്നു രജിതയുടെ ആരോപണം. സ്‌റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹപരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്‌ഥ പിങ്ക് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. എന്നാൽ സ്വന്തം ബാഗിൽ നിന്ന് ഫോൺ കിട്ടിയ ശേഷവും ഉദ്യോഗസ്‌ഥ അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്.
അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്‌പി രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട് നല്‍കിയത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ രജിതക്കെതിരായ നടപടി നല്ലനടപ്പില്‍ ഒതുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കിയത്.
Most Read: രണ്ടര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി