തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പികെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇഡിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇഡി മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന.
ചന്ദ്രിക ദിനപത്രത്തേയും ലീഗ് സ്‌ഥാപനങ്ങളെയും മറയാക്കി പികെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇഡിക്ക് കൈമാറുകയും ചെയ്‌തിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ ഇഡി ഓഫിസില്‍ എത്തിയായിരുന്നു ജലീല്‍ തെളിവുകള്‍ കൈമാറിയത്.
കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണങ്ങള്‍ക്ക് അടിസ്‌ഥാനമായ വിവരങ്ങളും തെളിവുകളും നല്‍കി നാല് മണിയോടെയാണ് അദ്ദേഹം മടങ്ങിയത്. ചന്ദ്രിക ദിനപത്രത്തെയും ലീഗിനെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം കെ.ടി ജലീല്‍ ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയേയും മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മറ്റ് പലരുടേയും സാമ്പത്തിക വിവരങ്ങളെ കുറിച്ചുള്ള കാര്യവും ഇഡി കെടി ജലീലിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് ആധാരമായ രേഖകള്‍ താന്‍ ഇഡിക്ക് നല്‍കിയെന്നും ജലീല്‍ വ്യക്‌തമാക്കി. ഇതിന് പുറമേ കുഞ്ഞാലിക്കുട്ടി മലപ്പുറം എആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
Also Read: മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം