കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മുഖ്യമന്ത്രിക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നതായി ഞങ്ങൾ കരുതുന്നു. ആര് ആക്രമണം നടത്തിയെന്ന് ഞങ്ങൾ പറയുന്നില്ല. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം,’ റോയ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിക്കാണ് പരിക്കേറ്റതെന്ന് പറഞ്ഞ അദ്ദേഹം ഇതുവരെയും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സ്‌ഥിതിഗതികൾ മനസിലാക്കാനോ ഏതെങ്കിലും തരത്തിലുള്ള പ്രസ്‌താവന പുറത്തിറക്കാനോ തയ്യാറായില്ലെന്നും പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ കാലിനും തോളിനും കഴുത്തിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചിരുന്നു. ഇടതുകാലിനേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നാണ് വിവരം. എന്നാൽ സഹതാപം നേടാനാണ് മമതയുടെ ശ്രമമെന്നായിരുന്നു ബിജെപിയുടെ ആരോപണം.
Read Also: ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു