തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വാദം പൂർത്തിയായി. ഹരജിയിൽ ഈ മാസം 23ആം തീയതി വിധി പറയുമെന്ന് വിചാരണക്കോടതി വ്യക്‌തമാക്കി. നടിയെ ആക്രമിച്ച കേസിലെ 8ആം പ്രതിയാണ് നടൻ ദിലീപ്.
ഇതിനിടയിൽ തന്നെ കേസിലെ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി അപേക്ഷ സമർപ്പിച്ചു. 6 മാസത്തെ കാലാവധി കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിചാരണക്കോടതി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ 82 സാക്ഷികളെ മാത്രമാണ് വിസ്‌തരിച്ചത്. 2020 ജനുവരി മുതലാണ് 82 സാക്ഷികളെ വിചാരണ ചെയ്‌തത്. ഇനിയും 230 സാക്ഷികളെ കൂടി കേസുമായി ബന്ധപ്പെട്ട് വിസ്‌തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിൻലാൽ, നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ എന്നിവർ ഇതിൽപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 6 മാസത്തെ കാലാവധി കൂടി അനുവദിക്കണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടത്.
Read also : സ്‌ഥിരപ്പെടുത്തൽ വിവാദം; സർക്കാർ തീരുമാനം പ്രതിഷേധത്തെ തുടർന്നെന്ന് ഉമ്മൻ ചാണ്ടി