തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ളസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത് തുടർപഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഉണ്ടാകും.
സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കണ്ടറിയിൽ നിലവിൽ 3,61,000 സീറ്റുകളുണ്ട്. വൊക്കേഷണൽ ഹയർ സെക്കണ്ടറി (33,000), ഐടിഐ (64,000), പോളിടെക്‌നിക് (9000) എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്.
കൂടുതൽ സീറ്റുകൾ ആവശ്യമായി വന്നാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.26 ശതമാനമായിരുന്നു വിജയം. 44,363 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ളസ് നേടിയ വിദ്യാർഥികളുള്ളത്. ആകെ 4,23,303 കുട്ടികൾ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
Read Also: അഗ്‌നിപഥ് പദ്ധതി പ്രയോജനപ്രദം; യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് വി മുരളീധരൻ