കോഴിക്കോട്: ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതക്കും ഭീഷണിയാണോ? വിശദീകരിക്കുക. എന്ന വിവാദ ചോദ്യം പ്ളസ് ടു തുല്യത പരീക്ഷയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷങ്ങളെ, വിദ്യഭ്യാസ വകുപ്പ് അപമാനിക്കുകയാണ് ചെയ്‌തിരിക്കുന്നത്.
കൃത്യമായ ഫാസിസ്‌റ്റ് ലക്ഷ്യങ്ങളോടെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള ആപത്ശങ്ക പൊതുബോധമായി വളർത്തി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ് പരിവാറിന്റെ തന്ത്രത്തിന് സഹായം ചെയ്യുന്ന പണിയാണ് ഈ ചോദ്യം ഉന്നയിക്കുന്നതിലൂടെ സംഭവിക്കുന്നത്.
ഇല്ലാത്തൊരു കാര്യം ഉണ്ടെന്ന് വരുത്താനും അത് പൊതുബോധത്തിൽ സംശയമോ ഭയമോ ആയി രൂപപ്പെടുത്താനും ഫാസിസ്‌റ്റുകളും ഭീകരവാദികളും മെഡിക്കൽ മാഫിയകളും ഉൾപ്പടെയുള്ളവർ കാലാകാലങ്ങളായി സ്വീകരിക്കുന്ന കുറുക്കുവഴിയാണ് ആദ്യം സംശയങ്ങൾ ഉൽപാദിപ്പിക്കുക എന്നത്. അത്തരമൊരു കുതന്ത്രം ഈ ചോദ്യത്തിന്റെ പിറകിലും ഉണ്ടോ എന്ന് സംശയിക്കേണ്ടി വരികയാണ്.
ന്യൂനപക്ഷങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്നും, അവർ ദേശദ്രോഹികളാണെന്നും മറ്റും വിവിധ വഴികളിലൂടെ ചിത്രീകരിച്ച് പൊതു സമൂഹത്തിൽ വിലകെടുത്തുന്ന അപരവൽകരണ പ്രക്രിയ ദശാബ്‌ദങ്ങളായി സംഘ് പരിവാർ നടത്തുന്നുണ്ട്. ആ പ്രചാരണത്തിൽ അറിഞ്ഞോ, അറിയാതെയോ ചിലർ വീണു പോയതിന്റെ പരിണിതി കൂടിയാണ് ഇത്തരമൊരു ചോദ്യം പ്ളസ് ടു തുല്യത പരീക്ഷയിൽ കയറാൻ കാരണമായത്.
ന്യൂനപക്ഷങ്ങൾ പുരോഗതി പ്രാപിക്കുമ്പോൾ, അത് സഹിക്കാത്തവർ അവരെ അരികുവൽകരിക്കാൻ നിതാന്തവും, ദീർഘദൂര ലക്ഷ്യവുമുള്ള സമർഥമായ ചില നീക്കങ്ങൾ നടത്തും. അതിൽ പ്രധാനം വ്യാജ പ്രചാരണങ്ങും, വ്യാജ നിർമിതികളുമാണ്. അതിൽ പെട്ടു പോകുന്നവരാണ് ഇത്തരം ചോദ്യങ്ങളും, അഭിപ്രായങ്ങളും ഉൽപാദിപ്പിക്കുന്നതും പങ്കു വെക്കുന്നതും.
കേരളത്തിന്റെ പ്രബുദ്ധമായ പൊതുബോധം തള്ളിയ ഇത്തരം നരേഷനുകൾ ഏറ്റെടുക്കുന്നത് പലപ്പോഴും ഉദ്യോഗസ്‌ഥരാണ്. സൂക്ഷമമായി സമീപിക്കേണ്ട വിഷയങ്ങളെ ലാഘവത്തോടെ കണ്ട് അപകടകരവും, അബദ്ധ ജടിലവുമായ ചോദ്യങ്ങൾ സർക്കാർ സംവിധാനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നവർ ആരായാലും അവർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം പ്രസ്‌തുത ചോദ്യം വാല്യുവേഷൻ നടത്താതിരിക്കുകയും വേണം. എസ്‌എസ്‌എഫ് സംസ്‌ഥാന കമ്മിറ്റി വിശദീകരിച്ചു.
Most Read: മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു