ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ പത്ത് മണിക്ക് ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പ്രധാന വീഥികളിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ചു ഉച്ചക്ക് ഒന്നരക്ക് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് അവസാനിപ്പിക്കും. ശേഷം, നാളെ ബെംഗളൂരുവിൽ നിന്ന് മോദി 26 കിലോമീറ്റർ റോഡ് ഷോ നടത്തും. സോണിയ ഗാന്ധിയും ഇന്ന് കർണാടകയിൽ എത്തും. ഏറെ നാളുകൾക്ക് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് സോണിയ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. ഹൂബ്ളി ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ സോണിയ അഭിസംബോധന ചെയ്യും. അവസാന ഘട്ടത്തിലെ മോദിയുടെ പ്രചാരണത്തിലൂടെ മേൽക്കൈ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബജ്‌രംഗ് ദൾ നിരോധന പ്രഖ്യാപനം ബിജെപി ആയുധമാക്കിയതോടെ കോൺഗ്രസ് പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
അതേസമയം, മോദി മതം പറഞ്ഞു വോട്ട് പിടിക്കുന്നതായി ആരോപിച്ചു കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. മത സൗഹാർദം യാഥാർഥ്യമാക്കാൻ തീവ്രവാദ സംഘടനകളെ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. കർണാടകയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്.
224 അംഗ കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് പത്തിനാണ് നടക്കുന്നത്. 13ന് ആണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. 2.59 കോടി സ്‌ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടർമാരുമാണുള്ളത്. 9.17 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ സംയുക്‌ത സമരം