ന്യൂഡൽഹി: കൊറോണ വൈറസ് ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. കോറോണക്കെതിരായ പോരാട്ടത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇച്ഛാശക്തിയിൽ പ്രതിസന്ധികളെയെല്ലാം രാജ്യം തരണം ചെയ്യും. ‘ആത്മ നിർഭർ ഭാരത്’ ആണ് ഇന്ത്യയിലെ 130 കോടി ജനങ്ങളുടെയും മന്ത്രമെന്നും മോദി പറഞ്ഞു. രാജ്യമെമ്പാടുമുള്ള കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരവർപ്പിച്ചു . കൂടാതെ രാജ്യം സ്വാശ്രയത്വം ദൃഢനിശ്ചയമാക്കിയിരിക്കുകയാണെന്നും പ്രഖ്യാപിച്ചു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വരുമെന്നും തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചൈനക്ക് പരോക്ഷമായ വെല്ലുവിളിയും പ്രധാനമന്ത്രി നൽകി. വെട്ടിപ്പിടിക്കൽ പോലുള്ള നീക്കങ്ങളെ രാജ്യം ധൈര്യമായാണ് ചെറുത്തുതോല്പിച്ചത്. സ്വയം പര്യാപ്തയിലേക്ക് രാജ്യം നീങ്ങുകയാണ്. ഇന്ത്യയിൽ നൈപുണ്യ വികസനം ഉറപ്പുവരുത്തണം. ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളാണ് രാജ്യത്തിനുള്ളത്. ഗതാഗത മേഖലക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും മോദി പറഞ്ഞു. മേക്ക് ഫോർ വേൾഡ് ആണ് ലക്ഷ്യമെന്നും രാജ്യത്തെ സംബന്ധിച്ചിടത്തോളം കാർഷിക മേഖലയിലെ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി പോരാടിയവരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ വേളയിൽ രാജ്യത്തിലെ സൈനികർക്ക് കൃതജ്ഞത അറിയിക്കാനും മോദി ആഹ്വനം ചെയ്തു. രാജ്യം കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ദൃഢനിശ്ചയത്തോടെ കോവിഡിനെ ചെറുത്തുതോൽപ്പിക്കാമെന്നും മോദി ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.