ന്യൂഡെല്‍ഹി: ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം സമാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്ക് വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി പ്രതികരിച്ചു.
കേവലം പുസ്‍തകങ്ങള്‍ വായിച്ചുള്ള അനുഭവമല്ല തനിക്കുള്ളതെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും മോദി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ബിജെപി മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വ്യക്‌തമാക്കി.
മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാർ സ്വീകരിക്കുന്നത് എന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ വിമർശിച്ചു. പാര്‍ട്ടി സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറപ്പുണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും, ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ലെന്നും നഡ്ഡ വ്യക്‌തമാക്കി.
വിവിധ സംസ്‌ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കാലങ്ങള്‍ക്ക് ശേഷം ബിജെപി ഉന്നതാധികാര യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍കെ അദ്വാനി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
Read also: മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം; സ്‌ഥിരീകരിച്ച് കോസ്‌റ്റ് ഗാർഡ്