ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. പ്രധാനമന്ത്രി ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനിയേപ്പോലെ ആണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷുകാരുടെ മടിയിൽ ഇരുന്നവർ ഇപ്പോൾ രാജ്യത്തിന്റെ വിധി നിർണയിക്കുകയാണെന്നും കർഷകരുടെ വേദന കാണാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രവർത്തിക്കരുത്. ഇതുവരെ 45 കർഷകർ മരിച്ചു, സർക്കാർ അവരുമായി സംസാരിക്കുന്നതിന് മുമ്പ് എത്രപേർ മരിക്കേണ്ടിവരും,”- സുർജേവാല ചോദിച്ചു.
അതേസമയം, കർഷക സമരം നടക്കുന്നിടത്ത് ഒരു തവണ പോലും സന്ദർശനം നടത്താത്ത രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതിൽ കർഷകർ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാക്കളും രാഹുലിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തി. രാഹുൽ ഗാന്ധി ഒരു വിനോദസഞ്ചാരിയായ രാഷ്‌ട്രീയക്കാരൻ ആണെന്നായിരുന്നു ബിജെപിയുടെ വിമർശനം.
എന്നാൽ രാഹുൽ ഗാന്ധി അമ്മൂമ്മയെ കാണാനായി പോയതാണെന്നും അതിൽ എന്താണ് തെറ്റെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചോദിച്ചു. വ്യക്‌തിപരമായ സന്ദര്‍ശനങ്ങള്‍ നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ബിജെപി കളിക്കുന്നത് തരംതാണ രാഷ്‌ട്രീയമാണ്. ഒരു നേതാവിനെ മാത്രമേ അവര്‍ക്ക് ഉന്നം വെക്കാനുള്ളൂ, അതുകൊണ്ടാണ് അവര്‍ രാഹുൽ ഗാന്ധിയെ ഉന്നം വെക്കുന്നതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
Also Read: ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു