കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സിജി ശശികുമാറിനെയാണ് പോലീസ് വീണ്ടും പ്രതി ചേർത്തത്. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ കൂത്തുപറമ്പ് പോലീസ് നേരത്തെ കേസെടുത്തിരുന്നു.
പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിക്ക് നേരെയുള്ള പീഡന ശ്രമത്തിന് ആണ് പുതിയ കേസ്. 15 വയസുമാത്രം പ്രായമുള്ള കുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കിയത്. താൽക്കാലിക ദത്ത് അഥവ ഫോസ്‌റ്റർ കെയറിന്റെ ഭാഗമായി വീട്ടിൽ കഴിയുന്ന പെൺകുട്ടിയെ കാണാൻ ആണ് സഹോദരി എത്തിയത്. ഈ സമയത്താണ് പ്രതി മോശമായി പെരുമാറാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
മൂന്ന് വിവാഹം കഴിച്ചതും, കുട്ടികൾ ഉണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചാണ് ഇയാൾ ഫോസ്‌റ്റർ കെയറിന് അപേക്ഷ നൽകിയത്. ഒന്നാമത്തെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഇയാൾ വീണ്ടും അനാഥാലയത്തിൽ നിന്ന് താൽക്കാലികമായി ദത്തെടുക്കുന്നതിന് പെൺകുട്ടികളെ ആവശ്യപ്പെട്ടിരുന്നു.
താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ മാസമാണ് ശശികുമാറിനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. കൗൺസിലിങ്ങിനിടെ സഹോദരിയാണ് ഈ പീഡന വിവരം തുറന്നു പറഞ്ഞത്. പീഡനത്തിന് കൂട്ടുന്നിന്നതിന് ഇയാളുടെ ഭാര്യ രത്‌നകുമാരിക്ക് എതിരെയും പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
Malabar News: കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം