എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെയാണ് പോത്താനിക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നേരത്തെ ഉപാധികളോടെ ഷാനിന് പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയോടൊപ്പം ചേര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിച്ചു എന്നതാണ് ഷാന്‍ മുഹമ്മദിനെതിരായ പ്രധാന കുറ്റം. കൂടാതെ പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും ഗവണ്‍മെന്റ് ഏജന്‍സികളെ ഇയാൾ അറിയിച്ചിരുന്നില്ല. പ്രതിക്ക് സഹായം ചെയ്‌തതിനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവെച്ചതിനുമാണ് ഷാനിനെതിരെ കേസെടുത്തത്.
കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ റിമാന്‍ഡ് ചെയ്‌തിരുന്നു. റിയാസിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പോക്‌സോ കോടതി ഉപാധികളോടെ ഷാന്‍ മുഹമ്മദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം കേസിൽ പ്രതിയാക്കിയതോടെ ഷാന്‍ മുഹമ്മദ് മാസങ്ങളോളം ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പോക്‌സോ കേസ് പ്രതിയായ ഷാന്‍ മുഹമ്മദിന് വേണ്ടി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതും ഏറെ വിവാദമായിരുന്നു.
Most Read: ഹൈക്കോടതി ജഡ്‌ജിയായി പരിഗണിക്കണം; ജില്ലാ ജഡ്‌ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി