പെരിന്തല്‍മണ്ണ: വയനാട്ടില്‍നിന്ന് കാണാതായ സ്‍ത്രീയെയും കുട്ടിയെയും അന്വേഷിച്ചെത്തിയ പെരിന്തല്‍മണ്ണ പിങ്ക് പോലീസ് സംഘത്തെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മുതുകുര്‍ശ്ശി എളാട് സ്വദേശികളായ തച്ചംതൊടി വിഷ്‌ണു(23), തേലക്കാട്ടുതൊടി ഷിഹാബുദ്ദീന്‍ (32) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
മുതുകുര്‍ശ്ശി ഇഷ്‌ടികക്കളത്ത് വെള്ളിയാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം നടന്നത്. മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് സ്‍ത്രീയും കുട്ടിയും കാണാതാകുന്നത്. ഇവര്‍ ഇഷ്‌ടികക്കളത്തില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയും ഇതുപ്രകാരം രണ്ടുപേരുള്‍പ്പെട്ട പിങ്ക് പോലീസ് സംഘം ഇവിടേക്ക് എത്തുകയും ആയിരുന്നു.
എന്നാല്‍ സ്‍ത്രീയെയും കുട്ടിയെയും വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചിലര്‍ മര്‍ദിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തു. ഇത് തടഞ്ഞ പോലീസ് സംഘത്തിനും അടികൊണ്ടു. കൂട്ടംകൂടിയവരെ പിരിച്ചുവിട്ടശേഷം ഇവരെ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Malabar News: തണൽ മരങ്ങൾ മുറിച്ചു; പ്രതിഷേധം ശക്‌തമാകുന്നു