എടക്കര: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി വനത്തിലെ ഊടുവഴികൾ പോലീസിന്റെയും വനപാലകരുടെയും നിരീക്ഷണത്തിൽ. കേരള- തമിഴ്‌നാട് അതിർത്തി വനമേഖലയിലെ നാടുകാണി ദേവാല ഉൾപ്പടെയുള്ള ഭാഗങ്ങളിലെ ഊടുവഴികളിലൂടെ യാത്രക്കാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. നെല്ലിക്കുത്ത് സ്‌റ്റേഷനിലെ വനപാലകരുടെ സംഘം ദേവാല, കാട്ടിമറ്റം, വെള്ളക്കട്ട, അട്ടി തുടങ്ങിയ മേഖലകൾ സന്ദർശിച്ചു.
നിലവിൽ ഇതുവഴി ആരും വന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ ഭാഗങ്ങളിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകളും സ്‌ഥാപിച്ചിട്ടുണ്ട്. ലോക്ക്‌ഡൗണിനെ തുടർന്ന് മിക്ക സംസ്‌ഥാനങ്ങളിലും മദ്യശാലകൾ അടച്ചതോടെ കാട്ടിൽ വ്യാജ മദ്യ നിർമാണ സാധ്യതയുണ്ടെന്നും വനംവകുപ്പ് അധികൃതർ പറയുന്നു. ഇവിടങ്ങളിലും വനപാലകർ പരിശോധന നടത്തും.
നാടുകാണി ചുരത്തിന് താഴെ വഴിക്കടവ് ആനമറിയിലെ കോവിഡ് ജാഗ്രതാ ചെക്‌പോസ്‌റ്റിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരള പോലീസിന് പുറമേ കേന്ദ്ര സേനയും 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.
Also Read: സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; മന്ത്രി തോമസ് ഐസക്