കാസർഗോഡ് : തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരത്തെ ഇടത് സ്‌ഥാനാർഥി വിവി രമേശന്റെ പരാതിയെ തുടർന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ അനുമതി നൽകിയത്. തുടർന്ന് ഐപിസി 171(B), 171(E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്.
ബിജെപി നേതാക്കൾ വീട്ടിലെത്തി നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്‍മാർട്ട് ഫോണും നൽകിയെന്ന് ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന സുന്ദര വ്യക്‌തമാക്കിയിരുന്നു. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര പറഞ്ഞു. കൂടാതെ പ്രാദേശിക ബിജെപി നേതാക്കളാണ് പണം എത്തിച്ചതെന്നും, കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടതായും സുന്ദര വ്യക്‌തമാക്കി.
നിലവിലെ എഫ്‌ഐആറിൽ കെ സുരേന്ദ്രനെതിരെ മാത്രമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. അതേസമയം ഐപിസി 172(B) വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ അനുമതി ഇല്ലാതെ പോലീസിനാകില്ല. എന്നാൽ പത്രിക പിൻവലിക്കുന്നതിനായി ബിജെപി നേതാക്കൾ തട്ടിക്കൊണ്ട് പോയെന്നും, ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നൽകിയിട്ടുണ്ട്. ഇതുൾപ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോർട് കൂടി എഫ്ഐആറിനൊപ്പം ചേർക്കുമ്പോൾ കേസിൽ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ബദിയടുക്ക പോലീസ് അറിയിച്ചു.
സുന്ദര നൽകിയ മൊഴി പ്രകാരം പണം നൽകാനായി വീട്ടിലെത്തിയവരുടെ സംഘത്തിൽ സുനിൽ നായ്‌ക്, സുരേഷ് നായക്, അശോക് ഷെട്ടി എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ഇവരെയും പ്രതി ചേർക്കാനാണ് പോലീസിന്റെ നീക്കം.
Read also : ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി