കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത ഉള്ളതായി പോലീസ്. തിങ്കളാഴ്‌ച അർധരാത്രി രണ്ട് മണിയോടെയാണ് പുതിയ ബസ് സ്‌റ്റാൻഡിനും പാളത്തിനും ഇടയിലുള്ള പച്ചക്കറി മാർക്കറ്റിലെ ഒരു കട തീപിടിച്ച് കത്തിയമർന്നത്. തീ പിടിച്ച സമയത്ത് സ്‌ഥലത്ത് നിന്ന് സംശയാസ്‌പദ സാഹചര്യത്തിൽ ഒരാൾ രക്ഷപ്പെട്ട് ഒഴിഞ്ഞ് പോകുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സംഭവത്തിൽ ദുരൂഹത ഉള്ളതായി തലശ്ശേരി പോലീസ് സംശയിക്കുന്നത്.
തീപിടുത്തത്തിൽ കട പൂർണമായും കത്തി നശിച്ചിരുന്നു. നിട്ടൂർ സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള കട പാനൂർ തൂവക്കുന്ന് സ്വദേശി കാനാട്ടുമ്മൽ ഭാസ്‌ക്കരനാണ് നോക്കി നടത്തിയിരുന്നത്. സംഭവത്തിൽ രണ്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നതായാണ് വിവരം. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
Read Also: ഡെൽഹിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം