കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അറസ്‌റ്റിലായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്‌തിരുന്നതായി പോലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിക്ക് കൈമാറി.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സൈജു പോയത് ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പോലീസ് പറയുന്നു. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാർട്ടികളിൽ പങ്കെടുത്തത്. നമ്പർ 18 ഹോട്ടലിൽ സൈജു സ്‌ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
അതേസമയം, സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഓഡി കാർ കസ്‌റ്റഡിയിൽ എടുക്കുകയാണ് ആദ്യ നടപടി. ശേഷം നമ്പർ 18 ഹോട്ടലിൽ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
സൈജു താമസിച്ചിരുന്ന ഫ്ളാറ്റിലും തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്. മോഡലുകളുടെ കാറോടിച്ച അബ്‌ദു റഹ്‌മാനെയും ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കേസിൽ പ്രധാന തെളിവായ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ സൈജുവിന്റെ മൊഴി നിർണായകമാണ്. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെയും, നമ്പർ 18 ഹോട്ടൽ ജീവനക്കാരുടെയും ചോദ്യം ചെയ്യലും തുടരുകയാണ്.
ഇന്നലെയാണ് സൈജു തങ്കച്ചനെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. ഈ മൂന്ന് ദിവസത്തിനുള്ളിൽ സൈജുവിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
Most Read: പുതിയ വകഭേദം; കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരിശോധന കർശനമാക്കി കർണാടക