തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മ സുരിത പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ സുരിതയെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സുരിതയുടെ മൊഴിയെന്ന് പോലീസ് അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞു ജനിച്ചപ്പോൾ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല. വൃക്ക സംബന്ധമായ അസുഖം കുട്ടിക്ക് ഉണ്ടായിരുന്നു. തുടർ ചികിൽസ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാഹചര്യമില്ലെന്നും സുരിത പോലീസിനോട് പറഞ്ഞു. മൂത്ത ഒരു കുട്ടി കൂടി ഇവർക്കുണ്ട്. അതിനൊപ്പം രോഗം ബാധിച്ച ഇളയ കുട്ടിയെ കൂടി വളർത്താൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് സുരിത നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിനെ പുതപ്പിച്ച ടവ്വൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ തിരച്ചിലിൽ കുഞ്ഞ് കിണറ്റിൽ ഉണ്ടെന്ന് മനസിലായി.
അഗ്‌നിശമന സേനയെത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്‌ടമായിരുന്നു. സംഭവ സമയം കുട്ടിയുടെ അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ പോത്തൻകോട് പോലീസ് സുരിതയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് സുരിത സത്യങ്ങൾ വെളിപ്പെടുത്തിയത്. പുറത്തുനിന്ന് വന്നൊരാൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ എടുത്തുകൊണ്ടു പോയെന്ന് എല്ലാവരും സംശയിക്കുമെന്ന് കരുതിയതായും സുരിത പറഞ്ഞു.
Most Read| ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി