കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിൽ പുരുഷൻ കടലുണ്ടി എംഎൽഎ ചെയർമാനും താമരശേരി തഹസിൽദാർ പി ചന്ദ്രൻ കൺവീനറുമായി സമാധാന കമ്മറ്റി രൂപീകരിച്ചു.
ഉണ്ണികുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. എഡിഎം എൻ പ്രേമചന്ദ്രൻ സംസാരിച്ചു.
ബാലുശ്ശേരിയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി ഉണ്ടായ സംഘര്‍ഷം പിന്നീട് വഷളാവുകയായിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന യുഡിഎഫ് പ്രകടനത്തിനിടെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് സ്‌ഥലത്തുണ്ടായിരുന്ന എൽഡിഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇതിന് പിന്നാലെ എകരൂരിലെ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ഒരു സംഘം അഗ്‌നിക്കിരയാക്കുകയും ചെയ്‌തിരുന്നു. പിന്നീട് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പ്രദേശത്ത് സംഘര്‍ഷാവസ്‌ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ സർവ്വകക്ഷി യോഗം ചേരുകയും സമാധാന കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തത്.
Malabar News: ഫുട്‌ബോളിനെ ചൊല്ലി തർക്കം; അന്വേഷിക്കാനെത്തിയ പോലീസിന്റെ വാഹനം തകർത്തു