കാസർഗോഡ്: ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കം നേരിയ സംഘർഷത്തിന് വഴിമാറിയതോടെ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വാഹനം തകർത്തു. ഞായറാഴ്‌ച രാത്രി ഏഴിന് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ആണ് സംഭവം. ഫുട്‌ബോൾ കളിയെ തുടർന്ന് രണ്ട് ക്ളബ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് നേരിയ സംഘർഷത്തിൽ കലാശിച്ചത്.
ഇത് അന്വേഷിക്കാൻ സ്‌ഥലത്തെത്തിയ പോലീസിനോട് ഇപ്പോഴാണോ എത്തുന്നതെന്ന് ചോദിച്ച് അക്രമികൾ വാഹനത്തിന്റെ മുൻവശത്തെ ചില്ല് തകർക്കുക ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. സിഐ വിനോദ്, എസ്ഐ മാരായ കെ ഷാജു, ഷെയ്ഖ് അബ്‌ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
കടപ്പുറത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം നടത്തിയതെന്നും കണ്ടാലറിയാവുന്ന 100 പേർക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തതായും പോലീസ് വ്യക്‌തമാക്കി.
Also Read: ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി