തിരുവനന്തപുരം: കേരളാ പോലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പുണ്ട്. ലഹരിക്കെതിരെ പോരാടാൻ സംസ്‌ഥാന സർക്കാരിന് ഇച്ഛാശക്‌തി ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. സംസ്‌ഥാനത്ത് ലഹരി മാഫിയ വ്യാപകമാണ്. കേരളം ലഹരിയുടെ കേന്ദ്രമായെന്നും വിഡി സതീശൻ വിമർശിച്ചു.
അഴിയൂരിൽ 13 കാരി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ലഹരി ഇടപാടുകാരെയാണ് കണ്ടതെന്നും ലഹരിക്കേസിലെ പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചപ്പോൾ മലയിൻകീഴ് കേസിലെ പ്രതി ഇപ്പോൾ ജയിലിൽ ആണെന്നും സംരക്ഷണം കിട്ടിയില്ലെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി. അഴിയൂർ വിഷയം സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. ലഹരി മാഫിയയെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
വിഡി സതീശന്റെ പരാമർശത്തിനെതിരെ ഭരണപക്ഷം രംഗത്തിറങ്ങി. ഇതോടെ പ്രതിപക്ഷവും ബഹളം വെച്ചു. ഇതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ മന്ത്രി എംബി രാജേഷ്, മേപ്പാടി കോളേജിൽ നിന്ന് മർദ്ദനമേറ്റ അപർണ ഗൗരിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് വായിക്കാമെന്ന് പറഞ്ഞു. എന്നാൽ, തന്റെ പ്രസംഗം പൂർത്തിയാകാതെ മന്ത്രിമാർ സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് എതിർത്തു.
ഇതോടെ, മേപ്പാടി പോളിടെക്‌നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി. ഇരുപക്ഷവും വാക്പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ, പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ് രംഗത്തെത്തി.
മയക്കുമരുന്ന് വിഷയത്തിൽ ഇന്ന് പ്രതിപക്ഷം സഭയിൽ സ്വീകരിച്ച നിലപാട് ലഹരിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു. സഭ പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്നിനെതിരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പോരാട്ടം നടക്കുന്നുണ്ട്.
ഇത് ജനങ്ങളിൽ ആത്‌മവിശ്വാസം സൃഷ്‌ടിച്ചിട്ടുണ്ട്. ജനകീയ ഐക്യമാണ് ഈ പോരാട്ടത്തിന്റെ കരുത്ത്. എന്നാൽ, ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ നീക്കമാണ്. കക്ഷിരാഷ്‌ട്രീയം കുത്തിനിറച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടി അമ്പരപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായത്.
ഇത് മയക്കുമരുന്ന് മാഫിയെയാണ് സഹായിക്കുക. മേപ്പാടി സംഭവം സാന്ദർഭികമായി പരാമർശിച്ചതാണ്, പ്രതികളുടെ രാഷ്‌ട്രീയം പറഞ്ഞിരുന്നില്ല. മയക്കുമരുന്നിനെതിരായ പോരാട്ടം കക്ഷിരാഷ്‌ട്രീയ വത്കരിക്കരുത്. ഈ നിലപാടിൽ പ്രതിപക്ഷം പുനർവിചിന്തനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Most Read: ഗുജറാത്തിൽ അഴിച്ചുപണി; ഹിമാചലിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്