ദോഹ: ഖത്തർ ലോകകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആരാധകരെ മുൾമുനയിൽ നിർത്തി പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾക്കായി കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടും. നെതർലൻഡ്‌സ് ആണ് അർജന്റീനയുടെ എതിരാളികൾ.
ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുള്ളത് നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ ക്രൊയേഷ്യയാണ്. അർജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് കരുത്തരായ നെതർലൻഡ്‌സും. ബ്രസീൽ-അർജന്റീന പോരാട്ടമാണ് ആരാധകരുടെ സ്വപ്‌ന സെമിയിൽ ഉള്ളത്. ആരാധകരുടെ ചങ്കും കരളുമായ ഇരു ടീമുകളും നേർക്കുനേർ വരുമോ എന്ന് ഇന്നറിയാം.
ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കുന്ന മൽസരത്തിൽ ബ്രസീൽ ക്രൊയേഷ്യയെയാണ് നേരിടുക. രാത്രി 12.30ന് അർജന്റീന നെതർലൻഡ്‌സിനെയും നേരിടും. നിർണായകവും ആവേശകരവുമായ മൽസരങ്ങൾക്കാണ് ആദ്യ ക്വാർട്ടർ ദിനം തന്നെ ഖത്തർ വേദിയാകുന്നത്.
ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ബ്രസീലും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടിയത്. രണ്ടു തവണ ബ്രസീൽ ജയിച്ചു. ഒരു ജയം അർജന്റീന നേടിയപ്പോൾ ഒരു മൽസരം സമനിലയിലായി. 32 വർഷം മുൻപ് ഇറ്റലിയിൽ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അർജന്റീന ജയിച്ചു.
ബ്രസീലും അർജന്റീനയും സെമിയിലെക്ക് മുന്നേറിയാൽ അത് ചരിത്രമാകും. ഖത്തർ ലോകകപ്പ് ഫൈനലിന് മുൻപ് ഒരു സ്വപ്‌ന പോരാട്ടമായിരിക്കും അത്. പ്രതീക്ഷകൾ തകിടം മറിഞ്ഞില്ലെങ്കിൽ ഡിസംബർ 14ന് രാത്രി 12.30ന് ഫുട്‌ബോളിന്റെ തമ്പുരാക്കൻമാർ നേർക്കുനേർ വരും.
Most Read: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്