തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കെന്ന് സൂചന. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ളീൻ ചീറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നീക്കം.
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയും ഇന്നലെ തള്ളിയിരുന്നു. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തൽ.
തിരുവല്ല ഡിവൈഎസ്‌പിയുടെ അഞ്ചു മാസം നീണ്ട അന്വേഷത്തിന് ഒടുവിലാണ് സജി ചെറിയനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചത്. തുടർന്ന് മന്ത്രിസ്‌ഥാനം രാജിവെക്കുകയായിരുന്നു.
പകരം മറ്റൊരാൾക്ക് സിപിഐഎം മന്ത്രിസ്‌ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാൻ കൈകാര്യം ചെയ്‌തിരുന്ന സാംസ്‌കാരിക വകുപ്പ് വിഎൻ വാസവനും ഫിഷറീസ് വി അബ്‌ദുറഹിമാനും യുവജനക്ഷേമം പിഎം മുഹമ്മദ് റിയാസിനും വീതിച്ചു നൽകുകയായിരുന്നു. പോലീസിന്റെ കണ്ടെത്തൽ അനുകൂലമായാൽ അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താൻ കഴിയും വിധമായിരുന്നു ക്രമീകരണം.
Most Read: ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ