ഷിംല: തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മുതിർന്ന നേതാവ് സുഖ് വീന്ദർ സിങ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നീ പേരുകളാണ് ചർച്ചയിലുള്ളത്. സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്റെ പേരും ചർച്ചയിൽ ഉയരുന്നുണ്ട്. ഛത്തീസ്‌ഗഢിലെ ഹോട്ടലിൽ വെച്ച് ഇന്ന് നടക്കുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാൻ എംഎൽഎമാരെ ഛത്തീസ്‌ഗഢിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് യോഗം നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം യോഗത്തിൽ പങ്കെടുക്കും. ഹിമാചൽ പ്രദേശിൽ 40 സീറ്റുകളിൽ ആധിപത്യം നേടി കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചിരുന്നു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിൽ ഒതുക്കിയപ്പോൾ ബിജെപി കോട്ടകളിൽ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്റെ വിജയമെന്നത് ശ്രദ്ധേയമായിരുന്നു.
രാഹുൽഗാന്ധിയുടെ അഭാവത്തിൽ പ്രിയങ്ക സംസ്‌ഥാനമാകെ നടത്തിയ പ്രചാരണവും അഗ്‌നിവീർ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസിന് വിജയ ഘടകമായി. കൂടാതെ, തൊഴിലില്ലായ്‌മ, വിലക്കയറ്റം, കർഷക പ്രശ്‌നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങളും ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവ് കൂടിയായിരുന്നു ഈ വിജയം. ഒബിസി വോട്ടുകൾ നിർണായകമായ 15 സീറ്റുകൾ ഉള്ള കാംഗ്രയിൽ 10 സീറ്റുകളിലും കോൺഗ്രസ് ആധിപത്യം നേടി.
അതിനിടെ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടായ പശ്‌ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി ഉണ്ടായേക്കും. സംസ്‌ഥാന ഘടകം ഏതാണ്ട് ഒറ്റക്ക് നയിച്ച തിരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്‌ഥാന അധ്യക്ഷൻ ജഗദീഷ് താക്കൂർ അടക്കമുള്ളവർ സ്‌ഥാനം ഒഴിഞ്ഞേക്കും. എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
അതേസമയം, പണവും മദ്യവും ഒഴുക്കിയാണ് ബിജെപി വമ്പൻ വിജയം നേടിയതെന്ന് മഹാരാഷ്‌ട്രയിലെ പിസിസി പ്രസിഡണ്ട് നാനാ പാട്ടൊള ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ പൊതുവികാരമല്ല ഗുജറാത്തിൽ കണ്ടതെന്നായിരുന്നു എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ പ്രതികരണം.
അതിനിടെ, ഗുജറാത്തിൽ ചരിത്രവിജയം നേടിയ വീണ്ടും അധികാരത്തിൽ എത്തിയ ബിജെപി മന്ത്രിസഭാ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചക്ക് ഭൂപേന്ദ്രഭായ് പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. മന്ത്രിസഭയിൽ ആരൊക്കെ എന്ന കാര്യത്തിൽ ഉടൻ വ്യക്‌തത വരും.
Most Read: ഖത്തർ ലോകകപ്പ്; ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം