തൃശൂർ : നാളെ നടക്കുന്ന തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൂരവിളമ്പരം ഇന്ന് നടക്കും. സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാൽ ഇത്തവണയും പൂരം ചടങ്ങായി മാത്രമാണ് നടത്തുന്നത്. പൂരവിളംബരം അറിയിച്ച് നെയ്‌തലക്കാവ് ഭഗവതി ഇന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തും. ഇത്തവണ പതിനൊന്ന് മണിയോടെ തെക്കേ ഗോപുരം എറണാകുളം ശിവകുമാറാണ് തള്ളിത്തുറക്കുന്നത്.
നാളെ ഒരാനപ്പുറത്താണ് പൂരത്തിന്റെ ചടങ്ങുകൾ നടത്തുക. കൂടാതെ പൂരത്തിന് പങ്കെടുക്കുന്ന ആളുകൾക്ക് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രമായി നടത്തും. കൂടാതെ തെക്കോട്ടിറക്കത്തിന് ഒടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമുണ്ടാകില്ല.
അതേസമയം തന്നെ പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. കുടമാറ്റം ഇത്തവണ പ്രദര്‍ശനത്തിൽ ഒതുക്കുമെന്ന് ദേവസ്വം നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ പൂരത്തിന്റെ അന്ന് രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. അടുത്ത ദിവസം ശ്രീ മൂലസ്‌ഥാനത്ത് ഉപചാരം ചൊല്ലിയാണ് പൂരം അവസാനിപ്പിക്കുന്നത്.
Read also : വാക്‌സിൻ സ്വീകരിച്ച 0.04% പേർക്ക് മാത്രം കോവിഡ്