ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും മികച്ച ഫലപ്രാപ്‌തി നൽകുന്നവയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിച്ച 0.04% ആളുകൾക്ക് മാത്രമേ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളൂ. അനാവശ്യമായ ആശങ്ക ജനങ്ങൾ ഒഴിവാക്കണം. വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ രോഗബാധ ഉണ്ടാകുമെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഇത്തരം ധാരണകളും ഒഴിവാക്കേണ്ടതായിട്ടുണ്ട്.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവീഷീൽഡ് വാക്‌സിൻ 11.6 കോടി ആളുകൾ സ്വീകരിച്ചു. ഇതിൽ 10.3 കോടി പേർ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചത്. ഇവരിൽ 17,145 പേർക്ക് കുത്തിവെപ്പിന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രണ്ടു ഡോസുകളും സ്വീകരിച്ച 1.57 കോടി ആളുകളിൽ 5014 പേർക്കാണ് കോവിഡ് വന്നത് (0.03%).
1.1 കോടി ആളുകളാണ് കൊവാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 93.56 ലക്ഷം പേർ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഇവരിൽ 4208 പേർക്ക് (0.04%) മാത്രമാണ് കുത്തിവെപ്പിന് ശേഷവും രോഗം വന്നത്. രണ്ട് ഡോസ് സ്വീകരിച്ച 17.37 ലക്ഷം പേരിൽ 695 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
വാക്‌സിൻ സ്വീകരിച്ചതിന് ശേഷവും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ ഫലപ്രദമാണെങ്കിലും കോവിഡിനെ പൂർണമായി തടയാനുള്ള ശേഷി ഇവക്ക് കുറവാണ്. നിരവധി പ്രമുഖർക്ക് വാക്‌സിനേഷന് ശേഷവും രോഗബാധ ഉണ്ടായിട്ടുണ്ട്.
കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും കുടുംബവും കോവീഷീൽഡിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിനും അമ്മക്കും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗവിവരം ട്വിറ്ററിലൂടെയാണ് ശശി തരൂർ പുറത്തുവിട്ടത്. വാക്‌സിനുകൾക്ക് രോഗബാധ തടയാനായില്ലെങ്കിലും വൈറസ് ആഘാതത്തിന്റെ തീവ്രത കുറക്കാൻ സാധിക്കുമെന്നും തരൂർ പ്രതികരിച്ചു.
Also Read: ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക