ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും ആശുപത്രികൾക്കുമുള്ള വാക്‌സിന്റെ വില നിശ്‌ചയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിലൂടെ ഒരേ വാക്‌സിന് മൂന്ന് വില നൽകേണ്ട അവസ്‌ഥയാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സംസ്‌ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കോവീഷീൽഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ചതോടെയാണ് ഒരേ ഉൽപ്പന്നത്തിന് മൂന്ന് വില ഈടാക്കുന്നത്.
കേന്ദ്ര സർക്കാരിന് 150 രൂപക്ക് വാക്‌സിൻ ലഭിക്കുമ്പോൾ സംസ്‌ഥാന സർക്കാർ നൽകേണ്ടി വരുന്നത് ഇരട്ടിയിലധികം വിലയാണ്. എന്നാൽ, നിലവിലെ കരാർ അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാർ 400 രൂപ വീതം നൽകേണ്ടി വരുമെന്നാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറയുന്നത്. അതേസമയം, 150 രൂപക്ക് തന്നെയാകും വാക്‌സിൻ ലഭിക്കുകയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രതികരിച്ചു.
മെയ് 1 മുതൽ ആകെ വാക്‌സിൻ ഉൽപാദനത്തിന്റെ പകുതി കേന്ദ്ര സർക്കാരിനും ബാക്കി സംസ്‌ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി നൽകാനാണ് ധാരണ. ഇതിൽ സംസ്‌ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള വാക്‌സിന്റെ വില നിശ്‌ചയിക്കാൻ കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകിയതിനെതിരെ ശക്‌തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.കേന്ദ്രത്തിന്റെ വാക്‌സിൻ നയം നോട്ടുനിരോധനം പോലെയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഒറ്റ വില വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, യുഎസിൽ 1,500 രൂപക്കും റഷ്യയിലും ചൈനയിലും 750 രൂപക്കുമാണ് വാക്‌സിൻ ലഭ്യമാക്കുന്നത് എന്ന ന്യായമാണ് സെറം അധികൃതർ നിരത്തുന്നത്. മെയ് ഒന്നിന് 18 വയസിന് മുകളിലുള്ളവർക്കായി ആരംഭിക്കുന്ന മൂന്നാം ഘട്ട വാക്‌സിനേഷനിൽ കമ്പനി നിശ്‌ചയിക്കുന്ന വിലക്കുള്ള വാക്‌സിൻ വാങ്ങേണ്ടി വരും. അല്ലെങ്കിൽ ചെലവ് സംസ്‌ഥാനങ്ങൾ വഹിക്കണം.
Also Read: ‘വാക്‌സിൻ നയമാറ്റത്തിലൂടെ കേന്ദ്രസർക്കാർ കൊള്ളക്ക് അവസരം തേടുന്നു’; എ വിജയരാഘവന്‍