കോഴിക്കോട്: വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടികൾക്ക് അശ്ളീല സന്ദേശങ്ങൾ അയക്കുന്നതായി വ്യാപക പരാതി. കോഴിക്കോട് കാരശ്ശേരി ആനയാംകുന്നിൽ നിന്നാണ് പരാതി ഉയരുന്നത്. ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്കാണ് ആദ്യമായി മെസേജ് വന്നത് ശ്രദ്ധയിൽപ്പെട്ടത്. ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വിദ്യാർഥിനിക്ക് മെസേജ് വന്നത്.
ഈ അക്കൗണ്ട് ഉപയോഗിച്ച് തന്നെയാണ് പ്രദേശത്തെ നിരവധി വിദ്യാർഥികൾക്ക് അശ്ളീല സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഇതിനോടകം നിരവധി വിദ്യാർഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും അശ്ളീല മെസേജുകൾ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്കൂളിലെ തന്നെ എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ ഒരു വീട്ടമ്മയ്ക്കും വീഡിയോ കോൾ വന്നതായും പരാതി ഉണ്ട്.
അതേസമയം, മെസേജുകൾക്ക് മറുപടി നൽകിയില്ലെങ്കിലോ ഫോട്ടോ അയച്ചു കൊടുത്തില്ലെങ്കിലോ ഭീഷണി പെടുത്തുന്നതായും മെസേജ് ലഭിച്ചവർ പറയുന്നു. സംഭവത്തിൽ മുക്കം പോലീസിലും സൈബർസെല്ലിലും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.
Read Also: മാക്കൂട്ടം ചുരം വഴി പൊതുഗതാഗതം നിലച്ചിട്ട് ഒന്നരമാസം; നിരോധനം നീട്ടി