ലഖ്‌നൗ: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്‌റ്റർ പങ്കുവെച്ച നേതാവിനെതിരെ നടപടി. സോണിയാ ഗാന്ധിയുടെയും വരുൺ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്‌റ്റർ പങ്കുവെച്ച പ്രയാഗ്‌രാജിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരായാണ് കോൺഗ്രസ് നടപടിയെടുത്തത്. ഇയാളെ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. എല്ലാ പാർട്ടി ചുമതലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോൺഗ്രസ് അറിയിച്ചു.
പ്രയാഗ്‌രാജ് സിറ്റി കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഇർഷാദുള്ള പങ്കുവെച്ച പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സുസ്വാഗതം, സങ്കടകരമായ ദിവസങ്ങൾ കഴിഞ്ഞു, ഇനി സന്തോഷകരമായ ദിനങ്ങൾ വരുന്നു എന്ന തലക്കെട്ടോടെയാണ് ഇർഷാദ് പോസ്‌റ്റർ പങ്കുവെച്ചിരുന്നത്. സോണിയാ ഗാന്ധിയുടെയും വരുൺ ഗാന്ധിയുടെയും ചിത്രങ്ങൾക്ക് പുറമേ ഇർഷാദുള്ളയുടെയും അഭയ് അശ്വതിയുടെയും ചിത്രങ്ങളും പോസ്‌റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.
ലഖിംപൂർ സംഭവത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ബിജെപി നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇർഷാദ് പോസ്‌റ്റർ പങ്കുവെച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി താൻ ഒരു സമിതിയോഗത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും താൻ അതിൽ ഉണ്ടെന്ന് പോലും തോന്നിയിട്ടില്ലെന്നും നിർവാഹക സമിതിയിൽ നിന്ന് പുറത്തായതിന് പിന്നാലെ വരുൺ ഗാന്ധി പ്രതികരിച്ചിരുന്നു.
ലഖിംപൂർ ഖേരി സംഭവത്തിൽ കടുത്ത വിമർശനം ഉന്നയിച്ചതിനാണ് വരുൺ ഗാന്ധിയെ ബിജെപി പുറത്താക്കിയത്. ഇദ്ദേഹത്തിന് പുറമേ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച മേനകാഗാന്ധി, മുൻമന്ത്രി ബീരേന്ദ്ര സിങ് എന്നിവരെയും പാർട്ടി ഒഴിവാക്കിയിരുന്നു.
Also Read: ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്‌ചയായി ഉയർത്തി കേന്ദ്ര സർക്കാർ