എറണാകുളം: കിഴക്കമ്പലത്ത് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് ദീപുവിന്റെ പോസ്‌റ്റുമോർട്ടം നടത്തിയത്. നടപടികൾ പൂർത്തിയാകുന്നതോടെ അൽപ സമയത്തിനകം ദീപുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ദീപുവിന്റെ പോസ്‌റ്റുമോർട്ടം പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതോടെ കിഴക്കമ്പലത്ത് പൊതു ദർശനത്തിന് വെക്കും. തുടർന്ന് കർമങ്ങൾക്ക് ശേഷം പൊതു ശ്‌മശാനത്തിൽ ആകും മൃതദേഹം സംസ്‌കരിക്കുക. വിലാപ യാത്രയായിട്ടാണ് ദീപുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകുന്നത്. കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ഇന്നലെ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു.
അതേസമയം കേസിൽ ഇതുവരെ 4 പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സൈനുദ്ദീന്‍ സലാം, അബ്‌ദു റഹ്‌മാന്‍, അബ്‌ദുല്‍ അസീസ്, ബഷീര്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ കൊലപാതക ശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിന്റെ വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
Read also: സ്വപ്‌നയുടെ നിയമനം: എച്ച്ആർഡിഎസുമായി ബിജെപിക്ക് ബന്ധമില്ല; കെ സുരേന്ദ്രൻ