തിരുവനന്തപുരം: ലോക്ക്ഡൗണിനൊപ്പം കോഴിത്തീറ്റ വില കൂടി വര്‍ധിച്ചതോടെ സംസ്‌ഥാനത്തെ കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിൽ. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളുമായി വിപണിയില്‍ മൽസരിച്ച് നില്‍ക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.
തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളര്‍ത്തിയാണ് കേരളത്തിലെ ചെറുകിട കോഴിഫാം ഉടമകള്‍ വില്‍പന നടത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഇങ്ങനെ കോഴികളെ വളര്‍ത്തുന്നത് ഫാം ഉടമകള്‍ക്ക് തലവേദനയാണ്. ഒരു കോഴിക്ക് നൂറ് രൂപയോളമാണ് ചിലവ് വരിക. അതേസമയം ഇതിലും കുറഞ്ഞ വിലയില്‍ തമിഴ്‌നാട്ടിലെ കമ്പനികള്‍ കേരളത്തിലെ കടകളില്‍ കോഴി എത്തിക്കും. ഇതോടെ നാട്ടിലെ ഫാമില്‍ നിന്ന് ഉയര്‍ന്ന വില നല്‍കി കോഴിയെ വാങ്ങാന്‍ ആരും തയ്യാറാവുകയുമില്ല.
ഇങ്ങനെ വരുമ്പോൾ തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികള്‍ നിശ്‌ചയിക്കുന്ന വിലയില്‍ തന്നെ കേരളത്തിലെ ചെറുകിട ഫാം ഉടമകളും കോഴിയെ വില്‍ക്കേണ്ടിവരും. കൂടാതെ രണ്ടു മാസത്തിനുള്ളില്‍ ഒരു ചാക്ക് കോഴി തീറ്റയ്‌ക്ക് 500 രൂപയോളം വില വര്‍ധിച്ചതും ഇവരെ പ്രതികൂലമായി ബാധിച്ചു.
അതേസമയം കേരളത്തിനാവശ്യമായ കോഴിത്തീറ്റയും കോഴി കുഞ്ഞുങ്ങളെയും ഇവിടെ തന്നെ ഉൽപാദിപ്പിക്കാന്‍ സാധിച്ചാല്‍ ചിലവ് കുറക്കാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ.
Read Also: കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെതിരെ നിർണായക സാക്ഷിമൊഴികൾ