കോഴിക്കോട്: കെഎസ്‌ഇബി സെക്ഷന്‍ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കെഎസ്‌ഇബിയുടേത് പ്രതികാരനടപടിയല്ലെന്ന് മന്ത്രി ന്യായീകരിച്ചു. ജീവനക്കാരെ സംരക്ഷിക്കാനാണ് എംഡി അത്തരമൊരു നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.
‘കെഎസ്‌ഇബി കമ്പനിയാണ്, അവര്‍ക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്‌ക്കാതിരുന്നാൽ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദിക്കുകയും ഓഫീസില്‍ കേറി വലിയ അക്രമം കാണിക്കുകയും ചെയ്‌തു. അതുകൊണ്ട് ചെയ്‌തത് ശരിയാണെന്നല്ലേ തോന്നൂ. ഇനി എംഡി പറഞ്ഞിട്ട് കണക്ഷന്‍ കൊടുക്കാന്‍ പോയാല്‍ അക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്’, മന്ത്രി വിശദീകരിച്ചു.
‘യുപി മോഡല്‍ അല്ല. പ്രതികാരമല്ല. മൂന്നുപേരെ മര്‍ദിച്ചു. ഇനിയും മര്‍ദിക്കുമെന്നാണ് പറയുന്നത്. പണം അടച്ച് കണക്ഷന്‍ കിട്ടിയ ശേഷം എന്തിനാണ് മര്‍ദിക്കാന്‍ പോയത്. കണക്ഷന്‍കിട്ടുന്നത് വൈകിയാല്‍ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അങ്ങനെയൊരു നടപടി എടുത്തത്. ജീവനക്കാര്‍ അവിടെപ്പോയി അക്രമമുണ്ടായാല്‍ ആര് മറുപടി പറയും’, മന്ത്രി ചോദിച്ചു.
കെഎസ്‌ഇബിക്ക് ഉണ്ടായ നഷ്‍ടം നികത്തിയാൽ മാത്രമേ വൈദ്യുതിബന്ധം പുനഃസ്‌ഥാപിക്കൂ എന്നാണ് കെഎസ്‌ഇബി നിലപാട്. അജ്‌മലിന്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്‌ഷൻ. കെഎസ്‌ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്‌ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.
വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വ്യാഴാഴ്‌ച്ചയാണ് റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓൺലൈനായി ബില്ലടച്ച റസാഖിന്റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്‌ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്‌ച്ചയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാൻ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്‌ഥരും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിനെ തുടർന്നുണ്ടായ സംഭവികാസങ്ങളാണ് പിന്നീട് വലിയ പ്രശ്‌നത്തിലേക്ക് നയിച്ചത്.
HEALTH READ | ചായയും കാപ്പിയും: ജാഗ്രത വേണമെന്ന് ഐസിഎംആർ